താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന്‌ മറുപടിയായി നിതിൻ ഗഡ്കരി

.
കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന്‌ വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ, ഐ.ഐ.ടി. പാലക്കാട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ പി.വി. എന്നിവരടങ്ങുന്ന റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സംഘം ഒക്ടോബർ 3 ന് ചുരം സന്ദർശിച്ചതിന് ശേഷം റിപ്പോർട്ട് നൽകിയിരുന്നു. ഈ വിദഗ്ദ്ധ സംഘം മണ്ണിടിച്ചിൽ തടയുന്നതിനും ഭൂപ്രദേശം ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട അടിയന്തര, ശക്തിപ്പെടുത്തൽ, ദീർഘകാല നടപടികൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ നൽകിയിരുന്നതായും, ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ, അടിയന്തര നടപടി ആരംഭിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും. നിതിൻ ഗഡ്കരി അറിയിച്ചു. ഓഗസ്റ്റ് 28 ന് ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയിരുന്നു.
ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് വിദഗ്ദ്ധ സംഘത്തിന്റെ ശുപാർശകൾ അനുസരിച്ച്‌ ‌ ആവശ്യമായ DPR തയ്യാറാക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രിയങ്ക ഗാന്ധി എം.പിക്കയച്ച കത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സി എസ് ആര്‍ പുരസ്‌കാരം
Next post  കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ
Close

Thank you for visiting Malayalanad.in