പെനാള്‍ട്ടിയില്‍ ജപ്പാന് പിഴച്ചു: ലിവകോവിച് മാലാഖയായി.: ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

ജപ്പാന്റെ പോരാട്ടങ്ങള്‍ അവസാനിച്ചു. ക്രൊയേഷ്യയോട് പെനാള്‍ട്ടിയില്‍ പതറിയ ജപ്പാന്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്ക് പോയി‌.
ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്കും മുന്നേറി. മൂന്ന് പെനാള്‍ട്ടികള്‍ തടഞ്ഞ ലിവകോവിച് ആണ് കളിയിലെ ഹീറോ ആയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 എന്ന നിലയില്‍ തുടര്‍ന്നതോടെയാണ് കളി പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ എത്തിയത്. ഖത്തര്‍ ലോകകകപ്പിലെ ആദ്യ പെനാള്‍ട്ടി ഷൂട്ടൗട്ട് ആയി ഇത്. 3-1ന് ആണ് ഷൂട്ടൗട്ട് ക്രൊയേഷ്യ ജയിച്ചത്.
ഇന്ന് ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് ഭൂരിഭാഗം സമയവും കണ്ടത്. നല്ല അവസരങ്ങള്‍ രണ്ട് ഭാഗത്തും പിറന്നു. ഒമ്പതാം മിനുട്ടില്‍ പെരിസിചിന്റെ ഒരു ഷോട്ട് ഗോണ്ട തടയുന്നത് കാണാന്‍ ആയി. 40ആം മിനുട്ടില്‍ കമാദയുടെ ഒരു ഷോട്ട് ഗോളിന് അടുത്ത് എത്തിയത് ആയിരുന്നു ജപ്പാന്റെ ആദ്യ റിയല്‍ ചാന്‍സ്.
43ആം മിനുട്ടില്‍ ഒരു ഷോട്ട് കോര്‍ണറിന് ശേഷം വന്ന ക്രോസില്‍ നിന്ന് ആണ് മയേദ ജപ്പാന്‍ ലീഡ് എടുത്തത്. ഈ ഗോളിന്റെ ബലത്തില്‍ അവര്‍ ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജപ്പാന് ഈ ലീഡ് നഷ്ടമായി. 56ആം മിനുട്ടില്‍ ലോവ്റന്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ പെരിസിച് വലയില്‍ എത്തിച്ചു. സ്കോര്‍ 1-1.
ഇതിനു ശേഷം കളി ചൂടുപിടിച്ചു. 57ആം മിനുട്ടില്‍ എന്‍ഡോയുടെ ഒരു ലോങ് റേഞ്ചര്‍ ലിവകോവിച് തടഞ്ഞു. മറുവശത്ത് 63ആം മിനുട്ടില്‍ മോഡ്രിചിന്റെ ഒരു ലോങ് റേഞ്ചര്‍ ഗോന്ദോയും തടഞ്ഞു.
66ആം മിനുട്ടില്‍ ക്രമരിചിന്റെ ക്രോസില്‍ നിന്നുള്ള ബുദിമറിന്റെ ഹെഡറും ജപ്പാന് ആശങ്ക ഉയര്‍ത്തി. കളി 90 മിനുട്ടിലേക്ക് അടുക്കും തോറും രണ്ട് ടീമുകളും കരുതലോടെ കളിക്കാന്‍ തുടങ്ങി. അവസരങ്ങളും കുറഞ്ഞു. നിശ്ചിത സമയത്ത് 1-1 എന്നായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമില്‍ മോഡ്രിചിനെയും കൊവാചിചിനെയും ക്രൊയേഷ്യ സബ്ബ് ചെയ്തത് ഏവരെയും ഞെട്ടിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും സമനില തെറ്റിയില്ല. അവസാന 15 മിനുട്ടിലും കളിയില്‍ പിഴവും വരുത്താതിരിക്കാന്‍ തന്നെയായിരുന്നു ഇരു ടീമുകളിടെയും ശ്രമം. ഒരു വലിയ അവസരങ്ങളും എക്സ്ട്രാ ടൈമില്‍ പിറന്നില്ല.
പിന്നെ പെനാള്‍ട്ടി ഷൂട്ടൗട്ടിന്റെ ഭാഗ്യ പരീക്ഷണം ആയി. ജപ്പാനായി ആദ്യ കിക്ക് എടുത്ത മിനമിനോക്ക് തന്നെ പിഴച്ചു. ലിവകോവിച് അനായാസം പന്ത് തടഞ്ഞു. ക്രൊയേഷ്യക്ക് ആയി ആദ്യ കിക്ക് എടുത്തത് വ്ലാഷിച് ആയിരുന്നു. അദ്ദേഹത്തിന് പിഴച്ചില്ല. 1-0 ക്രൊയേഷ്യ. മിറ്റാമോ എടുത്ത ജപ്പാന്റെ രണ്ടാം കിക്ക് എടുത്ത മിനാമിനോയും ലിവകോവിചിന് മുന്നില്‍ പരാജയപ്പെട്ടു. ക്രൊയേഷ്യക്ക് ബ്രൊസോവിച് കൂടെ വല കണ്ടെതോടെ ഷൂട്ടൗട്ടില്‍ സ്കോര്‍ 2-0. ക്രൊയേഷ്യക്ക് അനുകൂലം.
ജപ്പാന്റെ മൂന്നാം കിക്ക് എടുത്ത അസാനോ ഗോള്‍ കണ്ടെത്തി.ലെവായയുടെ മൂന്നാം കിക്ക് പോസ്റ്റില്‍ തട്ടി. സ്കോര്‍ 2-1. വീണ്ടും ജപ്പാന് പ്രതീക്ഷ‌. പക്ഷെ യൊഷിദയുടെ കിക്ക് കൂടെ ലിവകോവിച് തടഞ്ഞതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. പാസലിചിന്റെ കിക്കോടെ ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇനി ഇവര്‍ ക്വാര്‍ട്ടറില്‍ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി കച്ചവടത്തിലെ ലാഭത്തെ ചൊല്ലിയുള്ള തര്‍ക്കം എസ് എഫ് ഐക്കാര്‍ യു ഡി എസ് എഫിന്റെ തലയില്‍ കെട്ടിവെക്കരുതെന്ന് ഭാരവാഹികൾ
Next post ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ; ആദ്യ സംഭാവന സ്വീകരിച്ചു
Close

Thank you for visiting Malayalanad.in