ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി 14 കൂടിക്കാഴ്ചകള്‍, 62 കത്തിടപാടുകള്‍; കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയലുകളില്‍ പേരുണ്ടെന്ന് വെളിപ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. അമേരിക്കക്കാരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി 62 ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായും, മോദി അധികാരമേറ്റശേഷം 2014 നും 2017 നും ഇടയില്‍ 14 കൂടിക്കാഴ്ചകള്‍ നടത്തിയതായും കോണ്‍ഗ്രസ് ആരോപിച്ചു.
എപ്സ്റ്റീനുമായി എന്ത് ചര്‍ച്ചയാണ് ഹര്‍ദീപ് സിങ് പുരി നടത്തിയത്?. ജൂണ്‍ 5, 6, 8, 9 തീയതികളിലും, സെപ്റ്റംബര്‍ 19, 23, 24 തീയതികളിലും, 2014 ഒക്ടോബര്‍ 9, 10 തീയതികളിലും നടന്ന മീറ്റിംഗുകളില്‍ എന്താണ് ചര്‍ച്ച ചെയ്തത്?. ആരെയാണ് പുരി പ്രതിനിധീകരിച്ചത് എന്നു വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര ആവശ്യപ്പെട്ടു.
ഹര്‍ദീപ് പുരി 32 ഇമെയിലുകള്‍ എഴുതി. എപ്സ്റ്റീന്‍ 30 ഇമെയിലുകള്‍ അയച്ചു. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനു പിന്നാലെ തുടങ്ങി 2017 വരെ 14 കൂടിക്കാഴ്ചകളാണ് നടന്നത്. 2014 ജൂണില്‍ ഹര്‍ദീപ് പുരി ഏത് സ്ഥാനമാണ് വഹിച്ചത്, എപ്സ്റ്റീനുമായി പുരി എന്തടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഖേര ചോദിച്ചു. ബിജെപി നേതാവ് ഹര്‍ദീപ് പുരി നുണയാണ് പറയുന്നതെന്നും, കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *