ബത്തേരി ഹൈവേ റോബറി: രണ്ടു പേർ കൂടി അറസ്റ്റിൽ.: ഇതുവരെ കേസിൽ 9 പേർ പിടിയിലായി .

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേർ കൂടി അറസ്റ്റിൽ. പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയായ സുഹാസിന് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയും, കൈ വിലങ്ങ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയും സഹായിച്ചവരായ കൊല്ലം ചവറ, പൊന്മന പിള്ളവീട്ടിൽ പടീറ്റതിൽ വീട്ടിൽ രവീന്ദ്രൻ (64), എറണാകുളം തൃപ്പൂണിത്തറ വെളിയിൽ വീട്ടിൽ ഷിജു (51) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർ വെൽഡിങ് ജോലിക്കാരാണ്. ഈ കേസിൽ നേരത്തെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തൃശൂര്‍, ചെന്ത്രാപ്പിന്നി, തട്ടാരത്തില്‍ സുഹാസ് എന്ന അപ്പു(40), കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടില്‍ രാജന്‍(61), തൃശൂര്‍, എടക്കുനി, അത്താണിപുരയില്‍ വീട്ടില്‍, നിഷാന്ത്(39), പത്തനംതിട്ട, അയിരൂര്‍, കാഞ്ഞിരത്ത് മുട്ടില്‍ വീട്ടില്‍ സിബിന്‍ ജേക്കബ്ബ്(36), പത്തനംതിട്ട, അത്തിക്കയം, വേങ്ങത്തോട്ടത്തില്‍ വീട്ടില്‍, ജോജി(38), പത്തനംതിട്ട, എരുമേലി, സതീസദനം വീട്ടില്‍, സതീഷ് കുമാര്‍(46), പുല്‍പ്പള്ളി, സീതാമൗണ്ട്, കുന്നേല്‍ വീട്ടില്‍, കെ.പി. സുബീഷ്(36) എന്നിവരെ പിടി കൂടിയിരുന്നു. ഇതോടെ കേസിൽ 9 പേർ പിടിയിലായി.
ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞ് പണവും സ്വര്‍ണവും വിലയേറിയ മുതലുകളും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. നവംബര്‍ നാലിന് രാത്രിയാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബാംഗ്ളൂരില്‍ പോയി തിരിച്ചു വരവെ ഈ സംഘം രണ്ട് കാറുകളിലും ഗുഡ്സ്സിലുമായി പിന്തുടരുകയായിരുന്നു. കല്ലൂര്‍ 67 പാലത്തിന് സമീപംവെച്ച് ഇന്നോവ വാഹനം തടഞ്ഞുനിര്‍ത്തി ഹാമര്‍ കൊണ്ട് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചു പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി പുറത്തിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വാഹനവും ലാപ്ടോപ്പ്, ടാബ്, മൊല്‍ൈഫോണ്‍, ബാഗുകള്‍ തുടങ്ങിയ മുതലുകളും കവരുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട് സ്വദേശികള്‍ ബത്തേരി സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വാഹനം പാടിച്ചിറ വില്ലേജിലെ തറപ്പത്തുകവലയിലെ റോഡരികില്‍ തല്ലിപൊളിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകാന്ത് എസ്. നായര്‍, എം.എ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല..

Leave a Reply

Your email address will not be published. Required fields are marked *

Previous post മാധ്യമ പ്രവർത്തകൻ ബിജു കിഴക്കേടത്ത് നിര്യാതനായി.
Next post എം ഐ ഷാനവാസ് അനുസ്മരണം നടത്തി
Close

Thank you for visiting Malayalanad.in