രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു; പരിഹാരമുണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി

തരിയോട് (കൽപ്പറ്റ): രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നുവെന്നും പരിഹാരമുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്യാവശ്യമായി ആശുപത്രികളിലേക്കും മറ്റു കാര്യങ്ങൾക്കും പോകാൻ ഇത് തടസമാകുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിന് ആവശ്യത്തിന് വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളില്ല. മനുഷ്യ- വന്യജീവി സംഘർഷത്തിന് കാര്യക്ഷമമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരമുള്ളത്. എന്നിട്ടും വയനാട്ടുകാർക്ക് മെഡിക്കൽ കോളേജിന് വേണ്ടി യാചിക്കേണ്ടിവരുന്നു. നല്ല റോഡുകൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമായി. അതിനുശേഷം ജനങ്ങൾക്ക് ഒരുപാട് വാഗ്ദാനങ്ങൾ ഭരണകൂടങ്ങൾ നൽകി. ഒരുപാട് രാഷ്ട്രീയ നേതാക്കളും വാഗ്ദാനങ്ങൾ നടത്തി. പക്ഷേ ഇതുവരെ ഒരു രൂപ പോലും ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഇതുവരെ അർഹതപ്പെട്ട ധനസഹായം അനുവദിച്ചിട്ടില്ല. സഹായിക്കുന്നതിന് മുൻപ് രാഷ്ട്രീയം എന്താണെന്ന് നോക്കുന്നവരുടെ കാരുണ്യത്തിലല്ല വയനാട്ടിലെ ജനങ്ങൾ ജീവിക്കേണ്ടത്. കൂടുതൽ ഉന്നത പഠനത്തിനുള്ള കേന്ദ്രങ്ങൾ ഉണ്ടാവണം. കഴിവുകളും നൈപുണ്യവും വികസിപ്പിക്കാൻ വൊക്കേഷനൽ സ്ഥാപനങ്ങൾ ഉണ്ടാവണം. രാഹുൽഗാന്ധി തുടക്കമിട്ട ഭവന പദ്ധതി വിപുലീകരിച്ച് കൂടുതൽ പേർക്ക് വീടുകൾ നൽകണം. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവണം. രാഹുൽ ഗാന്ധി ആദിവാസി ഊരുകളിൽ ആരംഭിച്ച മെഡിക്കൽ വാൻ പദ്ധതി കൂടുതൽ ശക്തമാക്കണം. കായിക മേഖലയിൽ മികച്ച താരങ്ങൾ നമുക്കുണ്ട്. പക്ഷേ അവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം. ചുരം പാതയിൽ പ്രശ്നമുണ്ടെന്നുള്ളത് തനിക്കറിയാമെന്നും അത് പരിഹരിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാടിന്റെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതികൾ വേണം: പ്രിയങ്ക ഗാന്ധി
Next post ജുനൈദ് കൈപ്പാണിക്ക് അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി 
Close

Thank you for visiting Malayalanad.in