അമ്മയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം: ഗുരുതര ആരോപണങ്ങളുമായി ദർശനയുടെ കുടുംബം

കണിയാമ്പറ്റ/വെണ്ണിയോട് : 2023 ജൂലൈ 13 ന് ഭർതൃവീട്ടിൽ താമസിച്ചു വരുമ്പോൾ 5 വയസ്സുള്ള മകളായ ദക്ഷയുമായി ദർശന വിഷം കഴിച്ചു വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യാ ശ്രമം നടത്തുകയും തുടർന്ന് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ചികിത്സക്കിടെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിന്റെ അച്ഛനും മറ്റ് കുടുംബങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദർശനയുടെ കുടുംബം. ജൂലൈ 16 ന് ദക്ഷയുടെ മൃതശരീരം പുഴയിൽ നിന്നും ലഭിച്ചത്.മരിക്കുമ്പോൾ ദർശന അഞ്ചു മാസം ഗർഭിണി കൂടി ആയിരുന്നു. ദക്ഷ കൽപ്പറ്റ സെൻറ് ജോസഫ് സ്കൂളിൽ യു കെ ജി വിദ്യാർത്ഥിനിയായിരുന്നു. മകളുടെ ഭർത്താവായ ഓംപ്രകാശിന്റെയും ഭർത്താവിന്റെ അച്ഛനായ റിഷഭരാജനന്റെയും അമ്മ ബ്രാഹ്മിലയുടെയും സഹോദരി ആശയുടെയും (അനന്തഗിരി ഹൗസ്, വെണ്ണിയോട് പോസ്റ്റ്‌ )വീട്ടുകാരുടെയും വർഷങ്ങളോളം തുടർന്ന കൊടിയ മാനസിക ശാരീരിക പീഡനം മൂലമാണ് മകൾ അവളുടെ മകളുമായി ആത്മഹത്യ ചെയ്തതെന്നു ദർശനയുടെ കുടുംബം ആരോപിക്കുന്നു. 2016 ഒക്ടോബർ 23 നാണ് മകളുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയുംമുൻപേ പ്രശ്നങ്ങൾ തുടങ്ങി. വിവാഹ സമ്മാനമായി നൽകിയ സ്വർണ്ണം ഓംപ്രകാശിന്റെ അച്ഛൻ നടത്തിയിരുന്ന കാപ്പി കച്ചവടത്തിന് ചോദിച്ചത് നൽകാത്തത് മുതലായിരുന്നു പീഡനങ്ങളുടെ തുടക്കം. ഭർത്താവും അയാളുടെ അച്ഛനും ഈ കാര്യം ചോദിച്ച് പീഡിപ്പിക്കുന്നത് നിത്യ സംഭവമായിരുന്നു. കൂടാതെ ദർശന പൂക്കോട് വെറ്റിനറി കോളേജിൽ ജോലി ചെയ്ത വകയിൽ ലഭിച്ച തുക ഓംപ്രകാശിന് കാർ മേടിക്കാൻ നൽകാതത്തിലും പീഡനം തുടർന്നു. രണ്ട് പെണ്മക്കൾ മാത്രമുള്ള അവളുടെ വീട്ടിലേക്ക് പോകാൻ പോലും ഭർത്താവ് വിലക്കേർപ്പെടുത്തിയിരുന്നു. പല സമയങ്ങളിൽ ഭർത്താവും അച്ഛനും ദർശനയുടെ മുഖത്തടിച്ച സംഭവവും ദർശന വീട്ടിൽ പറഞ്ഞിരുന്നു. മറ്റൊരു ദിവസം ദർശന സ്വന്തം വീട്ടിൽ ചെന്ന് തിരിച്ചു പോകാൻ വൈകിയതിന്റെ പേരിൽ ഉണ്ടായ കലഹത്തിൽ ഭർത്താവിന്റെ അച്ഛനായ റിഷഭരാജൻ ദർശനയെയും അവളുടെ വീട്ടുകാരെയും അസഭ്യം പറഞ്ഞതും പോയി ചാവാൻ പറയുന്നതും ചത്താൽ ആ വിഷമം 4 ദിവസം കൊണ്ട് മാറുമെന്നും പറയുന്നതിന്റെ ശബ്‌ദം ദർശന ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഈ ശബ്ദ ശകലം അടക്കം ഒരു പരാതി 2022 മാർച്ചിൽ കമ്പളക്കാട് പോലിസ് സ്റ്റേഷനിൽ നൽകിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ലെന്ന് മാത്രമല്ല നിയോഗിച്ച കൗൺസിലറിൽ നിന്നും വേണ്ട പിന്തുണകളും ലഭിച്ചില്ല. വിവാഹ ബന്ധത്തിൽ നിന്നും പിന്മാറിയാൽ മകളായ ദക്ഷക്ക് അച്ഛൻ നഷ്ടപ്പെടുമെന്ന ചിന്തയിൽ ആ തീരുമാനത്തിൽ നിന്നും പിന്മാറുകയാണ് ചെയ്തത്. പഠന കാര്യങ്ങളിൽ ഏറെ മുൻപന്തിയിൽ നിന്നിരുന്ന ദർശന പല പി എസ് സി ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു പി സ്കൂൾ ടീച്ചേർസ് ലിസ്റ്റിൽ 76 റാങ്ക് ഉണ്ടായിരുന്നു. കൂടാതെ മരണദിവസം ജൂനിയർ സൈൻടിഫിക് അസിസ്റ്റന്റ് ആയി ജോലി ലഭിക്കുന്നതിനുള്ള ഉത്തരവും അന്നേ ദിവസം വീട്ടിൽ ലഭിക്കുകയുണ്ടായി. ഇതിനിടയിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി 2 തവണ ഗർഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളർത്തിയിരുന്നു. ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്ന് അവസാനം അവൾ ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ പുറത്തുവന്നു 5 മാസം പ്രായമായ ഭ്രൂണം ആൺകുട്ടിയുടേതായിരുന്നു. മൂന്നു ജീവനുകൾ നഷ്ടപ്പെടാൻ കാരണക്കാരായ ഓംപ്രകാശിനും അച്ഛനായ റിഷഭരാജനും എല്ലാറ്റിനും കൂട്ടുനിന്ന അമ്മ ബ്രാഹ്മിലക്കും സഹോദരി ആശക്കും മറ്റു കുടുംബങ്ങങ്ങൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദർശനയുടെ കുടുംബം ജില്ലാ കളക്ടർ, എസ്പി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ , കമ്പളക്കാട് പോലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കർണ്ണാടകയിൽ ഇഞ്ചി മോഷണം ധവ്യാപകമായി : കൃഷി വഴിമുട്ടി കർണ്ണാടകയിലെ മലയാളി കർഷകർ
Next post ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രാർത്ഥനാ യോഗം നടത്തി.
Close

Thank you for visiting Malayalanad.in