ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കും – മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ – ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം, മുണ്ടേരി അര്‍ബന്‍ പോളി ക്ലിനിക് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഇ – ഹെൽത്ത് സംവിധാനം വന്ന സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം. ആശുപത്രികളിൽ പേപ്പർ ലെസ് സംവിധാനത്തിലൂടെ ഒ.പി ടിക്കറ്റ് ഓൺലൈനിലൂടെയും ലാബ് റിസൾട്ട് ഫോണിലൂടെയും ലഭിക്കും. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കുന്നതിനുമായി വന്ന ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം പ്രധാന പദ്ധതിയാണ്. മുണ്ടേരി അര്‍ബന്‍ പോളി ക്ലിനിക്കിൽ നിലവിലുള്ള സൗകര്യങ്ങൾ പരിഗണിച്ച് ഘട്ടംഘട്ടമായി 10 ആരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സീവേജ് പ്ലാന്റ് നിർമ്മാണം, ഓക്സിജൻ ജനറേറ്റ് സംവിധാനം, ബ്ലഡ് ബാങ്ക്, അത്യാഹിത വിഭാഗം, അനുബന്ധ വികസനത്തിനും പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി വീണാ ജോര്‍ജ്ജ് നടത്തി. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ ഭാഗമായാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 50 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോക്കിന് 23.75 കോടി രൂപയുടെ അനുമതിയാണ് ലഭ്യമായിട്ടുള്ളത്.
*കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം തുടങ്ങി*
ആരോഗ്യമേഖലയിൽ വിവരസങ്കേതിക രംഗത്തെ പുരോഗതിക്ക് അനുസൃതമായി പൊതുജനാരോഗ്യരംഗം രോഗികൾക്കും സമൂഹത്തിനും ഗുണകരമായി മാറും എന്നതാണ് ഇ – ഹെൽത്ത് കേരള പദ്ധതിയുടെ സവിശേഷത. ഇ – ഹെൽത്ത് സേവനങ്ങൾ സൗകര്യപ്രദമായി ലഭിക്കുന്നതിന് ആധാർ കാർഡ് ഇ – ഹെൽത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. ഓരോ പൗരന്റെയും ചികിത്സാ രേഖകൾ ഒരു കേന്ദ്രീകൃത ഡേറ്റാബേസിൽ ലഭ്യമാക്കുക വഴി എല്ലാ സർക്കാർ അലോപ്പതി ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ തുടർചികിത്സ ഉറപ്പാക്കാൻ സാധിക്കും. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടംബക്ഷേമ മന്ത്രാലയം അനുശാസിക്കുന്ന ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് സ്റ്റാൻഡേർഡുകൾ പൂർണ്ണമായും ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് മരുന്നുകളെയും ആരോഗ്യരംഗത്തെ പ്രവർത്തനത്തിന് ആവശ്യമായ ചെറുതും വലുതുമായ ഉപകരണങ്ങളെയും അന്താരാഷ്ട്ര കോഡിംഗ് സിസ്റ്റത്തിലേക്ക് മാറ്റി സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വൈദ്യ ശാസ്ത്ര ഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ആരോഗ സംരക്ഷണ നയപരിപാടികളുടെ രൂപവത്കരണം, പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളിൽ സമഗ്രമായ പുരോഗതിക്ക് സഹായകമാകുന്നതാണ് ഈ പദ്ധതി.
കാഴ്ചയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ റെറ്റിന തകരാറിലാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് ജില്ലയിലെ ആരോഗ്യ ചികിത്സാ രംഗത്ത് വിപ്ലവമാകും. ആരോഗ്യ മേഖലയിൽ വിവര സാങ്കേതിക വിദ്യയുടെ സാധ്യത പരിചയപ്പെടുത്തികൊണ്ട് സാധാരണക്കാരും തോട്ടം തൊഴിലാളികളും ഏറെ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിൽ ഇ – ഹെൽത്ത്, ഡയബറ്റിക് റെറ്റിനോപ്പതി എന്നീ പദ്ധതികൾ ഏറെ പ്രയോജനകരമാകും.
ചടങ്ങിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പദ്ധതി വിശദീകരണം നടത്തി. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ കെ. അജിത, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. ടി.ജെ ഐസക്, സി.കെ ശിവരാമൻ, എ.പി മുസ്തഫ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഇ – ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പ്രിയാ സേനൻ, കൽപ്പറ്റ ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു.
Next post സിദ്ദിഖ് കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും
Close

Thank you for visiting Malayalanad.in