പുസ്തകോത്സവം, ചലച്ചിത്രോത്സവം, ഭക്ഷ്യമേള എന്നിവയിൽ പ്രവേശനം സൗജന്യം
മാനന്തവാടി: ചുരം കയറിയെത്തുന്ന പ്രഥമ വയനാട് സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. മൂന്നു ദിവസമായി മാനന്തവാടി ദ്വാരകയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ സാഹിത്യകാരി അരുന്ധതി റോയി, സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, സക്കറിയ, കെ.ആർ മീര, സഞ്ജയ് കാക്, പി.കെ. പാറക്കടവ്, കൽപ്പറ്റ നാരായണൻ, മധുപാൽ, റഫീഖ് അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. പുസ്തകോത്സവം, ചലച്ചിത്രോത്സവം, ഫുഡ് ഫെസ്റ്റിവൽ തുടങ്ങി നിരവധി കലാ സാഹിത്യ സാംസ്കാരിക പരിപാടികൾ മൂന്നു ദിവസമായി നടക്കുന്ന സാഹിത്യോത്സവത്തിൽ അരങ്ങേറും. രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഥമ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. വയനാട് എംപി രാഹുൽ ഗാന്ധി സന്ദേശം നൽകും. ഒ.ആർ കേളു എംഎൽഎ അധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് സ്വാഗതം ആശംസിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്ബി പ്രദീപ് മാസ്റ്റർ എന്നിവർ പ്രസംഗിക്കും. പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും എന്ന വിഷയത്തിൽ ബുക്കർ സമ്മാന ജേതാവായ അരുന്ധതി റോയിയും ഫെസ്റ്റിവൽ ഡയറക്ടറായ വിനോദ് കെ. ജോസും തമ്മിലുള്ള സംവാദം, ഇന്ത്യൻ സംസ്കാരം ബഹുസ്വരതയുടെ പ്രതിസന്ധി എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ നടത്തുന്ന പ്രഭാഷണം, ലോകനവീകരണത്തിന് ദലിത് ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും എന്ന വിഷയത്തിൽ സണ്ണി എം കപിക്കാട് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സംവാദം തുടങ്ങിയവയാണ് ഇന്നത്തെ സവിശേഷ പരിപാടികൾ, മാവേലി മൺറം, നെല്ല്, കബനി, ആഴി എന്നിങ്ങനെ നാലു വേദികളിലായാണ് പരിപാടികൾ നടക്കുക. ഇന്ന് രാവിലെ 9 മണിക്ക് പ്രധാന വേദിയായ മാവേലി മൺറത്തിൽ ജുഗൽബന്ദിയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. ഇതേസമയത്തുതന്നെ രണ്ടാം വേദിയായ നെല്ലിൽ സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിക്കും. 10.30 മുതൽ എഴുത്തിന്റെ വയനാടൻ ഭൂമിക എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. ഷാജി പുൽപ്പള്ളി മോഡറേറ്ററാകുന്ന സംവാദത്തിൽ കൽപ്പറ്റ നാരായണൻ, കെജെ ബേബി, ഷീല ടോമി, കെ.യു ജോണി എന്നിവർ പങ്കെടുക്കും. ലോക നവീകരണത്തിന് ദളിത് ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ കെ.കെ. സുരേന്ദ്രൻ മോഡറേറ്ററാകും. സണ്ണി കപിക്കാട്, ധന്യ വേങ്ങച്ചേരി, സുകുമാരൻ ചാലിഗദ്ധ, മണിക്കുട്ടൻ പണിയൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം മൂന്നുമണിക്ക് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ബീന പോൾ നിർവഹിക്കും. തുടർന്ന് നടക്കുന്ന ലോകസിനിമയും മലയാളസിനിമയും എന്ന സംവാദത്തിൽ ഒകെ ജോണി മോഡറേറ്ററാകും. ബീന പോൾ, മനോജ് കാന, ഡോൺ പാലത്തറി എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന കഥയരങ്ങ്- കഥയുടെ ചില വർത്തമാനങ്ങൾ എന്ന പരിപാടിയിൽ സക്കറിയ, പി.കെ. പാറക്കടവ്, എസ്. സിതാര, വി.എച്ച് നിഷാദ് എന്നിവർ പങ്കെടുക്കും. അബിൻ ജോസഫ് ചർച്ച നയിക്കും. വൈകിട്ട് 5.45ന് കെ. സച്ചിദാനന്ദൻ്റെ പ്രഭാഷണവും 6.45മുതൽ അരുന്ധതി റോയിയുമായുള്ള സംവാദവും നടക്കും. അരുന്ധതി റോയിയുടെ ആസാദി എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ കൃതിയുടെ വിവർത്തകൻ കൂടിയായ ഫെസ്റ്റിവൽ ക്യുറേറ്റർ ജോസഫ് കെ. ജോബ് വായിക്കും. തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കിനെ ആസ്പദമാക്കി നവാസ് മന്നൻ അവതരിപ്പിക്കുന്ന കഥാവിഷ്കാരം നടക്കും. പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ സംവിധാനം നിർവഹിച്ച ട്രൈബൽ ബാൻഡിന്റെ പരിപാടി തുടർന്ന് നടക്കും. രണ്ടാം വേദിയായ നെല്ലിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പി.കെ. പാറക്കടവിനൊപ്പം വയനാടൻ കോലായ എന്ന പേരിൽ സാഹിത്യ വർത്തമാനം സംഘടിപ്പിക്കും. വയനാട്ടിലെ പ്രമുഖ സാഹിത്യകാരായ ജിത്തു തമ്പുരാൻ, ഷീമ മഞ്ചാൻ, സ്റ്റെല്ല മാത്യു, ആലീസ് ജോസഫ്, അനീസ് മാനന്തവാടി, പ്രതീഷ് താന്നിയാട്, ദാമോദരൻ ചീക്കല്ലൂർ, ആയിഷ മാനന്തവാടി എന്നിവർ പങ്കാളികളാകും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും തുടർന്ന് നടക്കും. 2.30ന് ആരംഭിക്കുന്ന കവിയരങ്ങിൽ മുസ്തഫ ദ്വാരക മോഡറേറ്ററാകും. അസീം താന്നിമൂട്, ആർ ലോപ, കെ.വി. സിന്ധു, ഷീജ വക്കം, ആർ തുഷാര, എംപി പവിത്ര, വിമീഷ് മണിയൂർ, അബ്ദുൾ സലാം, വിഷ്ണു പ്രസാദ്, സാദിർ തലപ്പുഴ, അനിൽ കുറ്റിച്ചിറ, പ്രീത ജെ പ്രിയദർശിനി തുടങ്ങിയവർ പങ്കെടുക്കും. നാലു മണിക്ക് നടക്കുന്ന കോവിഡാനന്തര ലോകം – ആരോഗ്യം, സാഹിത്യം, സംസ്കാരം എന്ന സംവാദത്തിൽ കൽപ്പറ്റ നാരായണൻ, ഡോ. ടി. ജയകൃഷ്ണൻ, ഡോ. ഗോകുൽദേവ്, ശ്യാം സുധാകർ എന്നിവർ പങ്കെടുക്കും. മനു പി. ടോംസ് മോഡറേറ്ററാകും. രണ്ടാം ദിവസം രാവിലെ ആറുമണിക്ക് നാട്ടറിവുകൾ തേടി രാമേട്ടനോടൊപ്പം എന്ന ചരിത്ര നടത്തം സംഘടിപ്പിക്കും. മണൽവയൽ കോളനിയിൽ നിന്ന് തുടങ്ങി കമ്മന വഴി പഴശികുടീരം വരെ ഏഴു കിലോമീറ്ററോളം ദൂരമാണ് ഹെറിറ്റേജ് വാക്ക് നടത്തുക. പഴശിരാജാവ് പടയാളികളെ കണ്ടെത്തിയ മണൽ വയൽ കോളനിയിൽ നിന്ന് പഴശിരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടിയിലേക്ക് ചെറുവയൽ രാമന്റെ നേതൃത്വത്തിൽ കബനി നദിക്കരയിലൂടെ നടത്തുന്ന ‘ഹെറിറ്റേജ് വാക്ക് ‘ ഡബ്യു എൽ എഫിന്റെ മുഖ്യ ആകർഷകങ്ങളിൽ ഒന്നാണ്. ദ്വാരക കാസ മരിയ ഓഡിറ്റോറിയത്തിലും സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, ദ്വാരക എയുപി സ്കൂൾ, ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലുമായാണ് പരിപാടികൾ നടക്കുക. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് മൂന്നു ദിവസങ്ങളിലായി വിദേശ സിനിമകൾ ഉൾപ്പെടെ പ്രദർശിപ്പിക്കും. കുടുംബശ്രീയുമായി സഹകരിച്ച് ഭക്ഷ്യോത്സവവും സംഘടിപ്പിക്കുന്നുണ്ട്. .
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര് ചോര്ച്ചയില് ധര്മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്ഥികള്...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...