
വന്യമൃശല്യത്തിനെതിരെ വൈത്തിരിയിൽ ഒക്ടോബർ മൂന്നിന് ദേശീയ പാത ഉപരോധിക്കും
വൈത്തിരി
ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഒക്ടോബർ 3 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് ദേശീയപാത ഉപരോധിക്കുന്നത് ‘ വർഷങ്ങളായി വന്യമൃഗശല്യം കൃഷിയിടങ്ങളെയാണ് ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ മനുഷ്യജീവൻ തന്നെ അപകടത്തിലാകും വിധം രാവും പകലും കടുവ, ആന, മാൻ ഉൾപ്പടെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ഗ്രാമങ്ങളിൽ നിന്നും കാൽനടയായി ടൗണിൽ വന്ന് വാഹനത്തിൽ ജില്ലക്കകത്തും പുറത്തും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പോകുന്നവർ തിരിച്ചെത്തുന്നത് വരെ കുടുംബങ്ങൾ അനുഭവിക്കുന്ന പ്രയാസം ബന്ധപ്പെട്ടവർ തിരിച്ചറിയണം. തോട്ടം മേഖലയിലും കാർഷിക മേഖലയിലും ജീവഭയത്താലാണ് തൊഴിലാളികൾ ജോലിയെടുക്കുന്നത്. തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കെതിരെ ആനയുടെ ആക്രമണം ചേലോടും വേങ്ങക്കോട്ടും, തളിമലയിലും, വട്ടപ്പാറയിലും ഉണ്ടായിട്ടുണ്ട്.
രണ്ട് മാസം മുൻപ് തൈലകുന്നിൽ കുഞ്ഞിരാമൻ എന്നയാളെ ആന വീട്ടിൽ കയറി ആക്രമിച്ചു. കഷ്ടിച്ചാണ് ജീവൻ തിരിച്ചു കിട്ടിയത്. തേയില തോട്ടങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരമാകുന്ന സാഹചര്യം പഞ്ചായത്തിന്റെ സർവ്വ മേഖലയെയും ബാധിക്കുന്ന ഘട്ടത്തിലാണ് കൃഷിഭൂമി അതിരായികണ്ട് ജനകീയ ഫെൻസിംഗ് എന്ന പേരിൽ ജനങ്ങളുടെ പങ്കാളിത്തത്തിൽ പതിനഞ്ച് കിലോ മീറ്റർ ഫെൻസിംഗ് സ്ഥാപിക്കുന്ന പദ്ധതിയുമായി ഗ്രാമപഞ്ചായത്തും വാർഡ് വികസന സമിതിയും സ്വന്തം നിലയിൽ മുന്നോട്ട് പോകുന്നത്.
കാടും നാടും വേർതിരിക്കുന്ന ആധുനിക രീതിയിലുള്ള ഫെൻസിംഗ് സംവിധാനം വനാതിർത്തിയിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി ഇടപെടൽ മുമ്പ് നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒക്ടോബർ 3 ന് രാവിലെ 10 മണി മുതൽ ദേശിയ പാത ഉപരോധിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുന്നു. പത്രസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ എം.വി. വിജേഷ്, കൺവീനർ എൻ.ഒ. ദേവസി, അംഗങ്ങളായ സലീം മേമന, എ.എ വർഗ്ഗീസ്, എം.വി ബാബു, കെ.കൃഷ്ണൻ ,ജ്യോതിഷ് കുമാർ എന്നിവർ പങ്കെടുത്തു.