കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ച് പോലീസ്.

ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ച് പോലീസ്. 10000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി. ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയാണ് എസ്.ഐ സാബു ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും പോലീസ് തുടങ്ങി. വില്‍പനക്കായി ഒ.എല്‍.എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെച്ച് പോലീസിന് രഹസ്യവിരം നല്‍കി ദമ്പതികളെ കുടുക്കാനുള്ള ഗൂഢാലോചനയാണ് പോലീസ് പൊളിച്ചത്.
17.03.2024 ന് വൈകിട്ടാണ് സംഭവം. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്‌റ്റേഷനില്‍ ലഭിക്കുന്നത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പോലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഇവരോട് എവിടെ നിന്ന് വരുകയാണ് എന്ന് ചോദിച്ചു. ഒ.എല്‍.എക്‌സില്‍ വില്‍പ്പനക്കിട്ട ഇവരുെട വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് പറഞ്ഞു. ഉറപ്പുവരുത്താനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പോലീസ് വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്ത് വന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപേരാണ് എന്ന് ബോധ്യമായി. യുവതിയുടെ മുന്‍ ഭര്‍ത്താവായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26)ക്ക് ദമ്പതികളോടുള്ള വിരോധം മുലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്‍സിയ 10000 രൂപ കൊടുത്ത് കാറില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിച്ചതായിരുന്നു. എസ്.സി.പി.ഒ നൗഫല്‍ , സി.പി.ഒമാരായ അജ്മൽ, പി.ബി. അജിത്ത്, നിയാദ്, സീത, എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സജന സജീവനെ ഡി.വൈ.എഫ്.ഐ ആദരിച്ചു
Next post പാർക്കിലെ കമ്പിയുടെ ദ്വാരത്തിൽ കൈവിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്
Close

Thank you for visiting Malayalanad.in