
വന്യമൃഗശല്യം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദർശിച്ചേക്കും
സി.വി.ഷിബു.
കൽപ്പറ്റ:രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് പ്രശ്നങ്ങളറിയാൻ കേന്ദ്ര പരിസ്ഥിതി -വനം മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദർശിച്ചേക്കും.
എൽ.ഡിഎഫ്- വയനാട് ജില്ലാ കമ്മിറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. ശാസ്ത്രീയവും ശാശ്വതവുമായ പ്രശ്ന പരിഹാരത്തിന് ചർച്ചകൾ നടത്തിയേക്കും.
കേരളത്തിൽ ഇടുക്കി, വയനാട് ,പാലക്കാട് ജില്ലകളിലും മറ്റ് മലയോര മേഖഖലകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യ മൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി സംഘടനകളും കർഷകരും രാഷ്ട്രീയ പാർട്ടികളും പ്രക്ഷോഭത്തിലാണ്. കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ തോമസ് എന്ന കർഷകൻ മരിച്ചതിന് പിന്നാലെ നിലക്കാത്ത സമരങ്ങളാണ് നടന്നത്.
ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി സി.പി.ഐ. യുടെ നേതൃത്വത്തിൽ ഡൽഹിയിൽ പാർലമെൻ്റ് മാർച്ച് നടത്തുകയും എൽ.ഡി.എഫ്. സംഘം കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വയനാട്ടിൽ വരുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി നിവേദക സംഘത്തിലുണ്ടായിരുന്ന സി.കെ. ശിവരാമൻ പറഞ്ഞു.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ അനുവാദം വേണമെന്ന ദീർഘനാളായുള്ള കർഷകരുടെ ആവശ്യത്തിൽ അനുഭാവപൂർവ്വകമായ നടപടികൾ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. കടുവ, പുലി എന്നിവയുടെയും കാട്ടാനകളുടെയും ക്രമാതീതമായ വംശവർദ്ധന നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന ആവശ്യത്തിലും മന്ത്രിയുടെ നിലപാടിന് കാത്തിരിക്കുകയാണ് കർഷക സമൂഹം.