കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

മീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍, കടമ്പേരി, വളപ്പന്‍ വീട്ടില്‍, സി.പി. ഉണ്ണികൃഷ്ണനെ(21)യാണ് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂര്‍, ധര്‍മശാലയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കണ്ണുര്‍ സ്വദേശികളായ ആറു പേരെ സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ പിടികൂടിയിരുന്നു. കൃത്യത്തിനുപയോഗിച്ച് ഇന്നോവ, എര്‍ട്ടിക, സ്വിഫ്റ്റ്് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
07.12.2023 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എകരൂര്‍ സ്വദേശി മക്ബൂലും ഈങ്ങാമ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍ മീനങ്ങാടിയില്‍ വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവരുകയായിരുന്നു. കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുംവഴിയാണ് കവര്‍ച്ച നടന്നത്. ചെറുകുന്ന്, അരമ്പന്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന ജിജില്‍(35), പരിയാരം, എടച്ചേരി വീട്ടില്‍, ആര്‍. അനില്‍കുമാര്‍(33), പടുനിലം, ജിഷ്ണു നിവാസ്, പി.കെ. ജിതിന്‍(25), കൂടാലി, കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍ ഭാര്‍ഗവന്‍26), പരിയാരം, എടച്ചേരി വീട്ടില്‍ ആര്‍. അജിത്ത്കുമാര്‍(33), പള്ളിപ്പൊയില്‍, കണ്ടംകുന്ന്, പുത്തലത്ത് വീട്ടില്‍ ആര്‍. അഖിലേഷ്(21) എന്നിവരെയാണ് മുമ്പ്് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍ മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കുര്യാക്കോസ്, ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എം.എ. സന്തോഷ്, എ.എസ് .ഐ ബിജു വര്‍ഗീസ്, സി.പി.ഒ മാരായ വിപിന്‍, അജിത്ത്, ഡ്രൈവര്‍ സന്തോഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *