മദ്യം കിട്ടിയില്ല :. ബീവറേജിന് കല്ലെറിഞ്ഞു :രണ്ട് യുവാക്കൾ ഇപ്പോൾ ജയിലിൽ

മാനന്തവാടി: മദ്യം കിട്ടാത്തതിന്റെ ദേഷ്യത്തിൽ മദ്യവില്പനശാലയ്ക്കു നേരെ അതിക്രമം കാട്ടിയ രണ്ടു യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാൽ ഒഴക്കോടി സ്വദേശികളായ കോഴാംതടത്തിൽ കെ.ജെ. അമൽ (25), പുത്തൻപുരയ്ക്കൽ പി.ടി. റോബിൻസ് (25) എന്നിവരെയാണ് മാനന്തവാടി അഡീഷണൽ എസ്.ഐ. ബി.ടി. സനൽകുമാർ അറസ്റ്റിലായത്. ക്രിസ്മസിന്റെ തലേന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒൻപതിന് ശേഷം എത്തിയ ഇവർ മദ്യം ആവശ്യപ്പെടുകയായിരുന്നു. രാത്രി ഒൻപതോടെ സ്റ്റോക്ക് കണക്കാക്കി വില്പന നിർത്തിയതിനാൽ വില്പനശാല അടക്കാനുള്ള ഒരുക്കത്തിലായിരുന്നു ജീവനക്കാർ. മദ്യം നൽകാനാവില്ലെന്ന് ജീവനക്കാർ അറിയിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. പ്രീമിയം കൗണ്ടറിന്റെ പകുതി തുറന്ന ഷട്ടറിനിടയിലൂടെ കല്ല് കൊണ്ട് എറിഞ്ഞാണ് അമൽ നാശമുണ്ടാക്കിയത്. ചില്ല് തകർന്നതിനാൽ എൺപതിനായിരം രൂപയുടെ നഷ്ടമുണ്ടായതാണ് ബിവറേജ് അധികൃതർ പോലീസിൽ നൽകിയ പരാതിയിലുള്ളത്. ബിവറേജ് ഔട്ട്‌ലെറ്റിനു സമീപത്തെയും മാനന്തവാടി ടൗണിലെയും സി.സി.ടി.വിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വേഗം തന്നെ ഇരുവരെയും പിടികൂടാൻ പോലീസ് സാധിച്ചത്. കല്ലെടുത്ത് എറിയുന്നതിന്റെ ദൃശ്യം കൃത്യമായി സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് ഇരുവരെയും റിമാൻഡ് ചെയ്തു. മാനന്തവാടി അഡീഷണൽ എസ്.ഐ എം. നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ വി.കെ. രഞ്ജിത്ത്, കെ.എം. ജിനീഷ്, എം.എ. സുധീഷ്, പി.വി. അനൂപ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. മദ്യം കിട്ടാത്തതിന്റെ പേരിൽ ജില്ലയിൽ ആദ്യമായാണ് മദ്യവില്പനശാലയ്ക്കു നേരെ അക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരുക്കങ്ങളെല്ലാം പൂർത്തിയായി: വയനാട് സാഹിത്യോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം മന്ത്രി നിർവ്വഹിച്ചു
Next post കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ ജനുവരി 22-ന്
Close

Thank you for visiting Malayalanad.in