
കടബാധ്യത: വയനാട്ടിൽ കർഷക ആത്മഹത്യ
കൽപ്പറ്റ: : അര്‍ബുദ ബാധിതനായ കര്‍ഷകന്‍ പുൽപ്പള്ളി ഭൂദാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടിയുടെ(70) മരണം കടക്കെണി മൂലമാണന്ന് ബന്ധുക്കൾ. കൃഷ്ണ്‍കുട്ടി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്നാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. വിഷം അകത്തുചെന്ന നിലയില്‍ കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ കണ്ടെത്തിയ കഴിഞ്ഞ ദിവസം മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. സഹകരണ സ്ഥാപനത്തില്‍നിന്നു കൃഷ്ണന്‍കുട്ടി 2013ല്‍ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു വര്‍ഷം പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികള്‍ നശിച്ചതിനാല്‍ വായ്പ തിരിച്ചടവ് നടന്നില്ല. ജപ്തി നടപടികള്‍ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തിടെ പല തവണ നോട്ടീസ് അയച്ചിരുന്നു. ഇതിനു പുറമേ നിയമോപദേശകനെ കൂട്ടി ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയും ജപ്തി ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങള്‍ പറയുന്നു. കൃഷ്ണന്‍കുട്ടി 2014ല്‍ ഭാര്യയുടെ പേരില്‍ മറ്റൊരു സഹകരണ ബാങ്കില്‍നിന്നെടുത്ത 13,500 രൂപയുടെ വായ്പയും കുടിശികയാണ്. ഭാര്യ വിലാസിനിയും മനോജ്, പ്രിയ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.