കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു: ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യമല്ല, സി പി എം ശല്യം: ഷാഫി പറമ്പില്‍

മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കും
കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പി സന്ദര്‍ശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, കെ പി സി സി മെമ്പര്‍ പി പി ആലി എന്നിവര്‍ക്കൊപ്പം ഷാഫി പറമ്പില്‍ കുന്നമ്പറ്റയിലെ ഭൂമിയിലെത്തിയത്. അര മണിക്കൂറിലേറെ സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇവിടെയെത്തിയപ്പോള്‍ പ്ലോട്ടില്‍ നിന്ന് കാണാനായത് സമീപത്തെ വീടുകളും, നിത്യസഹായ മാതാ ദേവാലയവുമെല്ലാമാണെന്ന് ഭൂമിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ ഭവനപദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവുമുണ്ടായില്ല. അതിന്റെ ആവശ്യവുമില്ല. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതു പോലെയുള്ള ആനുകൂല്യങ്ങള്‍ കിട്ടുമോയെന്ന് അറിയാന്‍ കാത്തിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. നിലവില്‍ കോണ്‍ഗ്രസ് തന്നെ ഭൂമി കണ്ടെത്തി, അതിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ആരംഭിക്കാനിരിക്കുമ്പോള്‍ പിന്നെയെന്തിനാണ് ഇതിനെതിരെ പ്രചരണം നടത്തുന്നതെന്നും, കാട്ടാനത്തോട്ടമെന്ന് വിളിക്കുന്നതെന്തിനാണെന്നും ഷാഫി ചോദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമ്പോള്‍ ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യത്തേക്കാള്‍ കൂടുതല്‍ സി പി എം ശല്യം പാരയാകുമോയെന്നുള്ളതാണ്. മുസ്‌ലിംലീഗ് വീട് വെക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ സ്ഥലത്തിനെതിരെ പ്രതിഷേധമാര്‍ച്ച് ഉള്‍പ്പെടെ നടത്തുന്നത് കണ്ടു. ഒരു പ്രത്യേക ഉപകാരവും സര്‍ക്കാര്‍ ചെയ്യണ്ട, ഉപദ്രവിക്കാതെ ജനങ്ങള്‍ക്ക് കൊടുത്ത വാക്കുപാലിക്കാനുള്ള അവസരമുണ്ടാക്കി തരണം. ഞങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ എളുപ്പമായിരുന്നില്ല. സര്‍ക്കാര്‍ ഇഷ്ടപ്പെട്ടത് ഏറ്റെടുത്തു, എല്ലാവരും സ്വാഗതം ചെയ്തു. ഞങ്ങള്‍ക്ക് ഭൂമി കണ്ടെത്താനുള്ള എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രഖ്യാപിച്ചതിനേക്കാള്‍ ആഗ്രഹിച്ചതിനേക്കാള്‍ സമയം വൈകി. എന്നാല്‍ അതില്‍ നിന്നും പിന്നോട്ടുപോകില്ല. നൂറ് വീട് നിര്‍മ്മിക്കുമെന്ന് പറഞ്ഞാല്‍ അത് മുഴുവന്‍ പൂര്‍ത്തിയാക്കും. വീട് നിര്‍മ്മിക്കുന്നതിനുള്ള മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. മറ്റു സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളും തുടര്‍ന്നുവരികയാണ്. ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പ്രാവര്‍ത്തികമാക്കുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നത്. അതിന് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുകയാണ്. കര്‍ണാടക സര്‍ക്കാര്‍ കൊടുത്ത സഹായത്തെ നിസാരമാക്കി പറയാന്‍ ശ്രമിക്കുന്നത് കണ്ടു. അവിടുത്തെ ജനങ്ങളുടെ പണമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയത്. വലിയ ആവേശത്തോടെ കൊണ്ടുനടന്നില്ലെങ്കിലും യോഗി ആദിത്യനാഥിന്റെ കത്ത് വായിക്കാന്‍ കാണിക്കുന്ന ആവേശത്തേക്കാള്‍ അല്‍പ്പം കൂടി താല്‍പര്യത്തോടെ സമീപിക്കാവുന്ന കാര്യമാണതെന്നും ഷാഫി പറഞ്ഞു. കെ പി സി സി മെമ്പര്‍ കെ ഇ വിനയന്‍, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അമല്‍ജോയി, ഡി സി സി ജനറല്‍ സെക്രട്ടറി ബിനുതോമസ്, വി എ മജീദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പോള്‍സണ്‍ കൂവയ്ക്കല്‍, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷിജു കെ ഗോപാല്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
Next post രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.
Close

Thank you for visiting Malayalanad.in