കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയെന്ന് ലീഡേഴ്സ് മീറ്റ്

ബത്തേരി:
കോണ്‍ഗ്രസിന്റെ ദേശീയനയത്തിന് അനുസൃതമായി കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു ബിജെപിയായിരിക്കുമെന്ന് കെപിസിസി ലീഡേഴ്സ് മീറ്റ് പ്രഖ്യാപിച്ചു. അതേസമയം, അഴിമതിയും കൊള്ളയുംമൂലം സിപിഎമ്മിനെയും പ്രധാനശത്രുവായി കാണുന്നുവെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനാണ് ശക്തിയുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും എല്ലാ പ്രദേശങ്ങളെയും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രതിനിധികള്‍ ആണ്. കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ അവര്‍ എല്ലാ കാര്യത്തിലും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം ബിജെപി സ്വപ്നം കാണുമ്പോള്‍, കോണ്‍ഗ്രസ് മുക്ത കേരളം സ്വപ്ന്ം കാണുന്നവരാണ് സിപിഎം. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുമ്പോള്‍, സമാനമായ ആരോപണം നേരിടുന്ന കേരള മുഖ്യമന്ത്രിയെ തൊടുന്നില്ല. ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു പാര്‍ട്ടികളെയും ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
മതേതരത്വത്തില്‍ തുള്ളിവെള്ളം ചേര്‍ക്കാതെയുള്ള യുദ്ധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ കോണ്‍ഗ്രസ് വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടം തുടരും. രാഹുല്‍ ഗാന്ധി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് നല്കിയ സന്ദേശം ആവേശോജ്വലമായിരുന്നു.
രണ്ടു ദിവസം നീണ്ട ചര്‍ച്ചയെ തുടര്‍ന്ന് അനൈക്യം എന്ന വാക്ക് ഇല്ലാതായി. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നാണ് പരിപാടിയില്‍ പങ്കെടുത്ത 90 നേതാക്കള്‍ പിരിഞ്ഞത്. ഒരുപാട് നല്ല നിര്‍ദേശങ്ങളും പ്രചോദനകരമായ സംവാദങ്ങളും നടന്നു. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനും മിഷന്‍ 24 സമയബന്ധിതമായി നടപ്പാക്കാനും തീരുമാനിച്ചു. പ്രധാന തീരുമാനങ്ങള്‍ ചുവടെ.
• പുനഃസംഘടനാ പ്രക്രിയ മെയ് 30നകം പൂര്‍ത്തീകരിക്കും. നാളെ മുതല്‍ (മെയ് 11) തന്നെ ജില്ലാതല പുനസംഘടനാസമിതികള്‍ ചേര്‍ന്ന് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന മെയ് 30നകം പൂര്‍ത്തീകരിക്കും. ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ നീണ്ടുനില്ക്കുന്ന ക്യാമ്പയിനിലൂടെ പൂര്‍ത്തീകരിക്കും. ഇതിനായി ഡിസിസികളുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മിറ്റി കൂടി ബൂത്ത്തലം വരെയുള്ള നേതാക്കള്‍ക്ക് ചാര്‍ജുകള്‍ നല്കും. ബിഎല്‍എമാരുടെ ലിസ്റ്റ് പൂര്‍ത്തിയാക്കി പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ ജൂണ്‍ 15നകം ശേഖരിക്കണം.
മെയ്, ജൂണ്‍ മാസത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ പ്രക്രിയ ചിട്ടയായി നടപ്പാക്കണം. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തില്‍ ബൂത്തുതല കുടുംബസംഗമങ്ങള്‍ വിപുലമായി സംഘടിപ്പിക്കണം. ഒക്ടോബറില്‍ യുഡിഎഫ് നേതൃത്വത്തില്‍ നിയോജക മണ്ഡലം, മണ്ഡലം, ബൂത്ത്തല ഇലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കണം.
ജില്ല, മണ്ഡലംതലത്തില്‍ ബഹുജന സമ്പര്‍ക്ക പരിപാടി നടത്തണം. നവമാധ്യമ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. സാംസ്‌കാരികവേദികള്‍ രൂപീകരിക്കണം. ഒരു ബൂത്തില്‍ 10 സ്ഥിരം ബോര്‍ഡുകള്‍ സ്ഥാപിക്കണം. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. പാര്‍ട്ടി വിദ്യാഭ്യാസം എല്ലാ തലങ്ങളിലും ഉണ്ടാകും.
• കോണ്‍ഗ്രസിന്റെ അനുബന്ധ സംഘടനകള്‍ അവരവരുടെ പ്രവര്‍ത്തന മേഖലകളില്‍ ഫലപ്രദമായി ഇടപെടുകയും ബഹുജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുവാന്‍ പ്രധാനപ്പെട്ട നേതാക്കളുടെ മുഴുവന്‍ സമയ സേവനം ഉറപ്പുവരുത്തി കെപിസിസി ഉപസമിതികളെ നിയമിക്കും.
പ്രധാനമായും 15 മേഖലകളാണ് ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്.
1) യുവജന രാഷ്ട്രീയം- യൂത്ത് കോണ്‍ഗ്രസ് 2) വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍- കെഎസ് യു, ജവഹര്‍ ബാല്‍ മഞ്ച് 3) പ്രവാസി സംഘടനകള്‍, പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് 4) സ്ത്രീ പ്രശ്നങ്ങളും ലിംഗ നീതിയും 5) ദലിത്, പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനം 6) സര്‍വ്വീസ് സംഘടനകള്‍, പെന്‍ഷണേഴ്സ് സംഘടന 7) കാര്‍ഷിക മേഖല, മലയോര മേഖല 8) തീരദേശ മേഖല, കയര്‍, കശുവണ്ടി, മത്സ്യത്തൊഴിലാളികള്‍ 9) കലാ, സാംസ്‌കാരിക മേഖല 10) അസംഘടിത തൊഴില്‍ മേഖലകള്‍ 11) Public Policy, Research and Organisational Training 12) Election Preparedness, Strategy, Data Management and Political Communication. 13) Organisational Performance Evaluation. 14) സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സേവാ ദള്‍ 15) സഹകരണ മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഈ ഉപസമിതികള്‍ മുഴുവന്‍ അടുത്ത ഒരാഴ്ചക്കകം തീരുമാനിച്ച് പ്രഖ്യാപിക്കും.
പത്രസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി സിദ്ദിഖ് എംഎല്‍എ, കെപിസിസി പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെകെ ഏബ്രഹാം, കെ. ജയന്ത് ആലിപ്പറ്റ ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരോഗ്യ മന്ത്രി രാജിവെച്ചില്ലങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ഐ.എം.എ
Next post ടി-ഫാം വയനാട് കാര്‍ഷികോത്പാദക കമ്പനി പ്രവര്‍ത്തനമാരംഭിച്ചു
Close

Thank you for visiting Malayalanad.in